അന്വേഷണം കാര്യക്ഷമമല്ല, മോൺസൺ മാവുങ്കല്‍ കേസ് CBIയ്ക്ക് വിടണമെന്ന് ആവശ്യം; മുഖ്യമന്ത്രിക്ക് കത്ത്

കൊച്ചി: മോൺസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ല. തെളിവുകൾ അട്ടിമറിച്ചുവെന്നും പരാതിക്കാരന് കത്തില്‍ പറയുന്നു.
മോൺസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസിൽ അന്വേഷണം കാര്യക്ഷമമല്ല എന്ന് ചൂണ്ടിക്കാട്ടി പരാതിക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ പോലീസിന് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്. ഐ.ജി. ലക്ഷ്മണ ഉൾപ്പെടെയുള്ളവർക്ക് സംഭവത്തിൽ ബന്ധമില്ല. പോലീസുകാർ മോൺസൺ മാവുങ്കലിൽ നിന്ന് പണം കടം വാങ്ങിയതാണ്. പട്രോളിങ് ബുക്ക് അവിടെവെച്ചത് സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമാണ്. തുടങ്ങിയ കാര്യങ്ങളായിരുന്നു ഹർജിയിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് കേസിൽ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതിക്കാർ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും കത്ത് നൽകിയിരിക്കുന്നത്.
നിലവിലുള്ള അന്വേഷണം തൃപ്തികരമല്ല. തെളിവുകൾ പലതും അട്ടിമറിച്ചു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. മാത്രമല്ല കള്ളപ്പണ ഇടപാട് അടക്കമുള്ള കാര്യങ്ങൾ നടന്നിട്ടുണ്ട്. സി.ബി.ഐയ്ക്ക് മാത്രമേ വിപുലമായിട്ട് അന്വേഷിക്കാൻ സാധിക്കൂ എന്നാണ് കത്തിൽ പറയുന്നത്.

