കിളികൊല്ലൂർ: ന്യായീകരിക്കാൻ വിഡിയോ പുറത്തുവിട്ടു; പൊലീസിൽ ചേരിതിരിവ്

കൊല്ലം ∙ കിളികൊല്ലൂർ സ്റ്റേഷനിലെ മർദനത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നതിൽ പൊലീസിൽ ചേരിതിരിവ്. ഡിവൈഎഫ്ഐ പേരൂർ മേഖലാ ജോയിന്റ് സെക്രട്ടറി പേരൂർ ഇന്ദീവരത്തിൽ വിഘ്നേഷ് (25), സൈനികനായ ജ്യേഷ്ഠസഹോദരൻ വിഷ്ണു (30) എന്നിവരെ മര്‍ദിച്ചില്ലെന്നു വരുത്താൻ പൊലീസ് പുറത്തുവിട്ട വിഡിയോ പൊലീസിനുതന്നെ തിരിച്ചടിയായെന്നാണു വിലയിരുത്തല്‍. സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് നീക്കമെന്നും ആക്ഷേപമുണ്ട്.
മര്‍ദനമേറ്റ യുവാക്കളുടെ പരാതിയില്‍ ഉന്നതതല അന്വേഷണം തുടരുമ്പോൾ വിഡിയോ പുറത്തു വന്നത് പൊലീസിനെ പ്രതിരോധത്തിലാക്കി. പൊലീസ് പുറത്തുവിട്ട വിഡിയോയിൽ പൊലീസുകാരന് തന്നെയാണ് സൈനികനെ അകാരണമായി ആദ്യം അടിച്ചതെന്നു വ്യക്തമാണ്. പൊലീസുകാരനായ പ്രകാശ് ചന്ദ്രൻ, സൈനികനായ വിഷ്ണുവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വിഷ്ണു പ്രതിരോധിക്കുന്നതും പിടിവലിയിൽ ഇരുവരും താഴെവീഴുന്നതും വിഡിയോയിലുണ്ട്.

