ഫ്ലിപ്കാർട്ട് ഓൺലൈൻ മാർക്കറ്റിങ് കമ്പനിയുടെ പേരിൽ വ്യാജ സന്ദേശം ലഭിച്ച യുവതിയുടെ 90,000 രൂപ തട്ടി

കാഞ്ഞങ്ങാട്: ഫ്ലിപ് കാർട്ട് ഓൺലൈൻ മാർക്കറ്റിങ് കമ്പനിയുടെ പേരിൽ സന്ദേശം ലഭിച്ച യുവതിയുടെ 90,000 രൂപ തട്ടിയെടുത്തു. മാവുങ്കാൽ അഭിനാസ് മൻസിലിലെ എൽ. സാനുബ (40) യുടെ പണമാണ് നഷ്ടപ്പെട്ടത്. സാനുബ ഫ്ലിപ് കാർട്ടിൽ സാധനങ്ങൾ ബുക്ക് ചെയ്തിരുന്നു. ഈ വർഷം മേയ് മാസത്തിലാണ് ബുക്ക് ചെയ്തത്. എന്നാൽ, ജൂൺ എട്ട് ആയിട്ടും സാധനങ്ങൾ ലഭിക്കാത്തതിനാൽ സാനു ഫ്ലിപ് കാർട്ടിന്‍റെ കസ്റ്റമർ കെയറിൽ വിളിച്ച് പരാതി പറഞ്ഞു. ഇതിനു പിന്നാലെ ഒരു നമ്പറിൽനിന്നും ഫ്ലിപ് കാർട്ടിന്‍റെ കസ്റ്റമർ കെയറിൽനിന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് സാധനം ഡെലിവറി ചെയ്യുന്നുണ്ടെന്ന് അറിയിച്ചു. സർവിസ് ചാർജായി അഞ്ചുരൂപ അയക്കാൻ ആവശ്യപ്പെട്ടു. ടെക്സ്റ്റ് മെസേജ് ലിങ്ക് അയച്ചു കൊടുത്താണ് പണം അയക്കാൻ പറഞ്ഞത്. ഇതിനു പിന്നാലെയാണ് സാനുബയുടെ കാനറാ ബാങ്കിന്‍റെ അക്കൗണ്ടിൽനിന്ന് പണം തട്ടിയത്. ലിങ്കിൽ നിന്നും ഗൂഗിൾ പേ പിൻ തട്ടിയെടുത്തതായി സംശയിക്കുന്നു. പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.

