കടയിലെത്തിയയാൾ മാല പൊട്ടിക്കാൻ ശ്രമിച്ചു; തടുത്തുപ്പോൾ തലയ്ക്കടിച്ചു; ജീവനക്കാരിക്ക് ഗുരുതര പരുക്ക്

തൃശൂർ ∙ അരിമ്പൂരിൽ സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയയാൾ ജീവനക്കാരിയുടെ സ്വർണമാല മോഷ്ടിക്കാൻ ശ്രമിച്ചെന്നും പ്രതിരോധിച്ചപ്പോൾ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചശേഷം രക്ഷപ്പെട്ടെന്നും പരാതി. അരിമ്പൂർ നാലാം കല്ല് സെന്റർ സാന്ദ്ര സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന അരിമ്പൂർ എറവ് ആറാംകല്ല് കുറ്റിക്കാടൻ വീട്ടിൽ പേളി വർഗീസ് (54) ആണ് ആക്രമണത്തിന് ഇരയായത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നേ മുക്കാലോടെ പ്രസന്റേഷൻ സെറ്റ് വേണമെന്നു പറഞ്ഞു കടയിലെത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണു പേളി പൊലീസിൽ നൽകിയ പരാതി. മുകൾ നിലയിലാണു പ്രസന്റേഷൻ സെറ്റെന്നു പറഞ്ഞു കയറിപ്പോയപ്പോൾ പിന്നാലെ വന്നയാൾ മാല പൊട്ടിക്കാൻ കടന്നുപിടിച്ചു. എതിർത്തപ്പോൾ തലയ്ക്ക് അടിച്ച് അക്രമി ഓടി രക്ഷപ്പെട്ടു. തലപൊട്ടി ചോരയൊലിച്ച നിലയിൽ കടയ്ക്കു പുറത്തിറങ്ങിയ പേളിയെ അടുത്തുള്ള കടക്കാർ ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി അന്വേഷണം തുടങ്ങി. കടയിൽ സിസിടിവി ഇല്ലാത്തതിനാൽ ദൃശ്യം ലഭിച്ചിട്ടില്ല. പരിസരത്തെ ഇടവഴികളിലെല്ലാം പൊലീസ് തിരച്ചിൽ നടത്തി. അടുത്തിടെ പുറത്തിറങ്ങിയ മാലമോഷ്ടാക്കളെയും നിരീക്ഷിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.

