KSDLIVENEWS

Real news for everyone

സിസിടിവിയിൽ മോ‌ഷ്ടാവിന് താക്കോൽ നൽകുന്ന മകൾ; തെളിഞ്ഞത് ഞെട്ടിക്കും ലൈംഗിക ചൂഷണം

SHARE THIS ON

ലുധിയാന∙ വീടിനു ചേർന്നുള്ള ഓഫിസിൽ നിന്ന് പതിവായി പണം പോകുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള കൽക്കരി വ്യാപാരി തന്റെ വീട്ടിൽ ജൂലൈയിൽ സിസിടിവി സ്ഥാപിക്കാൻ തീരുമാനിച്ചത്. മൂന്ന് മാസത്തിലേറെയായി താക്കോൽ യഥാസ്ഥാനത്ത് ഉണ്ടെങ്കിലും പണം കൃത്യമായി നഷ്‌ടപ്പെടുന്നത് ആശങ്കയായി.


പൂട്ട് പൊളിച്ചതിന്റെയോ ബലം പ്രയോഗിച്ച് തുറന്നതിന്റെയോ യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു. കുടുംബാംഗങ്ങളോ വിശ്വസ്‌തരോ അല്ലാതെ ആരും തന്നെ ഓഫിസ് മുറിയിൽ പ്രവേശിക്കാറുമില്ലായിരുന്നു. വ്യാഴാ‌ഴ്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചതോടെയാണ് മാസങ്ങളായി വ്യാപാരിയെ വട്ടം കറക്കുന്ന മോഷ്‌ടാവിനെ കുറിച്ചുള്ള ചിത്രം ലഭിച്ചത്. ഒപ്പം ഞെട്ടിപ്പിക്കുന്ന പീഡന വിവരവും.


വീട്ടിൽ അതിക്രമിച്ചു കടന്ന പ്രതി 15 വയസ്സ് മാത്രം പ്രായമുള്ള വ്യാപാരിയുടെ മകളുടെ മുറിയിൽ പ്രവേശിക്കുന്നതു സിസിടിവി ദൃശ്യങ്ങളിൽ വ്യക്‌തം. തന്റെ മകൾ തന്നെ മോഷ്ടാവിന് ഓഫിസ് മുറിയുടെ താക്കോൽ എടുത്തു നൽകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ട വ്യാപാരി മകളെ ചോദ്യം ചെയ്‌ത‌തോടെയാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരം പുറത്തായത്.

സമൂഹമാധ്യമത്തിലൂടെയാണ് വ്യാപാരിയുടെ പ്രായപൂർത്തിയാകാത്ത മകൾ പ്രതിയായ കൗമാരക്കാരനെ പരിചയപ്പെടുന്നത്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി പെൺകുട്ടിയെ ഹോട്ടൽമുറികളിലും മറ്റിടങ്ങളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും നഗ്‍ന ചിത്രങ്ങൾ പുറത്തു വിടുമെന്നും പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. മൂന്നു മാസത്തിലേറെയായി പലതവണ പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തുകയും ഓഫിസ് മുറിയുടെ താക്കോൽ മകളിൽ നിന്ന് കൈക്കലാക്കി പണം കവർന്നെന്നും വ്യാപാരി നൽകിയ പരാതിയിൽ പറയുന്നു.

സമൂഹമാധ്യമങ്ങളിലൂടെ പ്രതിയുമായും നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ബസ് സ്റ്റാൻഡിനു സമീപത്തെ ഹോട്ടലിൽ വച്ചാണ് പ്രതിയെ ആദ്യമായി നേരിൽ കണ്ടതെന്നും അവിടെ വച്ചു തന്നെ ബലാത്‌സംഗത്തിന് ഇരയാക്കിയെന്നും പെൺകുട്ടി മൊഴി നൽകി. നിരന്തരം പ്രതി തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രായപൂർത്തിയാകാത്ത ഒരാൾ ആണ് പ്രതിയെന്നു മനസ്സിലാക്കുന്നതായും പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!