വീണ്ടും പുകയുന്നു, ഖനനപ്രശ്നം; കരിങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിൽ ആശങ്കയുമായി നാട്ടുകാർ

കൊളത്തൂർ ∙ പാണ്ടിക്കണ്ടം രാമനടുക്കത്ത് കരിങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിൽ ആശങ്കയുമായി നാട്ടുകാർ. പത്തേക്കറിലേറെ ഭൂമിയാണ് സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ അടുത്തിടെ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ചെങ്കുത്തായ ഈ സ്ഥലത്ത് ക്വാറി തുടങ്ങിയാൽ ഉരുൾപ്പൊട്ടൽ ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്. താഴെ ഭാഗത്തു വീടുകളുണ്ട്. ക്വാറിക്കു ഇതുവരെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകുകയോ പരിസ്ഥിതി ആഘാതം ഉൾപ്പെടെയുള്ള പ്രാഥമിക പഠനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല.
പാണ്ടിക്കണ്ടം, അരിയിൽ, രാമനടുക്കം, എളനീരടുക്കം, വരിക്കുളം പ്രദേശങ്ങൾക്കാണ് ക്വാറി ഭീഷണിയാവുക. രാമനടുക്കത്തെ കുന്നിൻ ചെരുവിൽ ക്വാറിയും ഇതിനു മുകളിലായി ക്രഷറും തുടങ്ങാനാണ് നീക്കം. ക്രഷർ തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഭൂമി നിരപ്പാക്കുകയും ലക്ഷങ്ങൾ വിലപിടിപ്പുള്ള യന്ത്രങ്ങൾ സജ്ജീകരിക്കുകയും ചെയ്തു. അനുമതി നൽകാമെന്ന ഉറപ്പ് ഉന്നതതലത്തിൽ നിന്നു ഇവർക്കു ലഭിച്ചിട്ടുണ്ടെന്ന ആരോപണം നാട്ടുകാർക്കുണ്ട്. ഇല്ലെങ്കിൽ കോടികൾ മുടക്കി ഭൂമി വാങ്ങുകയും യന്ത്രങ്ങൾ സ്ഥാപിക്കുകയും ചെയ്യുമോ എന്നതാണ് സംശയം.

