ഇതരസംസ്ഥാന വാഹനങ്ങൾ പിടിച്ചെടുത്ത് നികുതി ചുമത്തും; മന്ത്രി ആന്റണി രാജു

കാസർകോട് ∙ സംസ്ഥാനത്തുള്ള ഇതര സംസ്ഥാന റജിസ്ട്രേഷനിലുള്ള വാഹനങ്ങൾ പിടിച്ചെടുത്ത് നികുതി ചുമത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു. മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ വാഹനീയം പരാതി പരിഹാര അദാലത്തിൽ 203 പരാതികൾ പരിഗണിച്ചു. 160 പരാതികൾ തീർപ്പാക്കി. തമിഴ്നാടിന്റെ മാതൃകയിൽ നാഷനൽ പെർമിറ്റ് വാഹനങ്ങൾക്കും ടൂറിസ്റ്റ് വാഹന ങ്ങൾക്കും കേരളത്തിൽ പ്രവേശിക്കുമ്പോൾ നികുതി ഈടാക്കുന്നത് കർശനമാക്കും. നികുതി കുറവുള്ള അരുണാചൽപ്രദേശ്, നാഗാലാൻഡ് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ വാഹനം റജിസ്റ്റർ ചെയ്ത് ഇവിടെ ഓടിക്കുന്നവർ ഉണ്ട്.
അത്തരം വാഹനങ്ങൾക്കെല്ലാം നികുതി കേരളത്തിൽ അടപ്പിക്കാൻ ഇവ കണ്ടെത്തി പിടിച്ചെടുക്കാനുള്ള നടപടികൾ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. വാഹനങ്ങളുടെ ആർസിയുമായി ബന്ധപ്പെട്ട് 70, ലൈസൻസുമായി ബന്ധപ്പെട്ട് 90 എന്നിങ്ങനെയാണു അദാലത്തിൽ തീർപ്പാക്കിയ പരാതികളുടെ എണ്ണം. പരിഹരിക്കാൻ ബാക്കിയുള്ളവ നികുതി അടവ്, പെർമിറ്റ്, വാഹനം പൊളിക്കൽ എന്നിവയുമായി ബന്ധപ്പെട്ടവയാണ്. തുടർ യോഗങ്ങളിൽ ഇവയിൽ തീരുമാനമെടുക്കും. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു.

