KSDLIVENEWS

Real news for everyone

ഇന്ത്യയുടെ എതിര്‍പ്പുകള്‍ അവഗണിച്ചു; ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത് എത്തി

SHARE THIS ON

കൊളംമ്പോ: ഇന്ത്യയുടെ കടുത്ത എതിര്‍പ്പും ആശങ്കകളും അവഗണിച്ച് ചൈനീസ് ചാരക്കപ്പലായ ‘യുവാന്‍ വാങ് 5’ ശ്രീലങ്കന്‍ തുറമുഖത്ത് അടുത്തു. ചൊവ്വാഴ്ച രാവിലെയാണ് കപ്പല്‍ ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്ത് എത്തിയത്. പ്രാദേശിക സമയം 8.30 ഓടെ തുറമുഖത്ത് എത്തിയ കപ്പല്‍ ഈ മാസം 22 വരെ ശ്രീലങ്കന്‍ തുറമുഖത്തുണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഈ മാസം 11-ന് എത്തേണ്ടിയിരുന്ന കപ്പല്‍, ആദ്യഘട്ടത്തില്‍ ശ്രീലങ്ക അനുമതി നിഷേധിച്ചതോടെയാണ് വൈകിയത്‌. യുവാന്‍ വാങ് 5 ലങ്കന്‍ തീരത്തേക്ക് എത്തുന്നതില്‍ കടുത്ത ആശങ്കയാണ് ഇന്ത്യ ഉയര്‍ത്തിയത്. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ യാത്ര നീട്ടിവെയ്ക്കാന്‍ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളും ശ്രീലങ്കയും തമ്മിലുള്ള പ്രശ്നത്തില്‍ ഇന്ത്യ ഇടപെടേണ്ടതില്ല എന്ന നിലപാടിലായിരുന്നു ചൈന. ഇന്ത്യ ശ്രീലങ്കയെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് ചൈന ആരോപിച്ചത്. ചൈനയും ശ്രീലങ്കയും തമ്മിലുള്ള സഹകരണം തടസപ്പെടുത്തുന്നത് അവസാനിപ്പിക്കണണെന്ന് ചില കക്ഷികളോട് അഭ്യര്‍ഥിക്കുന്നു എന്നാണ് ഇന്ത്യയുടെ പേര് പരാമര്‍ശിക്കാതെ ചൈന വിഷയത്തില്‍ പ്രതികരിച്ചത്. ഓഗസ്റ്റ് 16 മുതല്‍ 22 വരെ ശ്രീലങ്കയില്‍ ചൈനീസ് മേല്‍നോട്ടത്തിലുള്ള ഹംബൻടോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ശ്രീലങ്കന്‍ ഹാര്‍ബര്‍ മാസ്റ്റര്‍ നിര്‍മല്‍ പി. സില്‍വ വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ട് അനുമതി നല്‍കരുതെന്ന ശ്രീലങ്കയുടെ ചോദ്യത്തിന് ഇന്ത്യ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നും അതുകൊണ്ടാണ് അനുമതി നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോയതെന്ന് ശ്രീലങ്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു. ഇന്ത്യയുടെ ആശങ്കകള്‍ ഇന്ധനം നിറയ്ക്കാനാണ്‌ കപ്പല്‍ ലങ്കയില്‍ എത്തുന്നതെന്നാണ് ചൈന പറയുന്നതെങ്കിലും ഇന്ത്യന്‍ മാഹസമുദ്രത്തില്‍ നിരീക്ഷണമാണ് ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഗ്രഹങ്ങളേയും മിസൈലുകളേയുമടക്കം അടക്കം നിരീക്ഷിക്കാനും സിഗ്‌നലുകള്‍ പിടിച്ചെടുക്കാനും ശേഷിയുള്ളതാണ് അത്യാധിനിക സംവിധാനങ്ങളുള്ള ഈ ചാരക്കപ്പല്‍. അതിനാല്‍ തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിരീക്ഷണത്തിനാണ് കപ്പല്‍ എത്തുന്നതെന്നാണ്‌ വിലയിരുത്തിയിരുന്നത്. 750 കിലോമീറ്റര്‍ പരിധിയിലെ വരെ സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ കപ്പലിന് സാധിച്ചേക്കുമെന്നതിനാല്‍ ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയേക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. ദക്ഷിണേന്ത്യന്‍ തുറമുഖങ്ങള്‍ കപ്പലിന്റെ നിരീക്ഷണ പരിധിയില്‍ വരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. ഒപ്പം കൂടങ്കുളം, കല്‍പാക്കം ആണവ നിലയങ്ങളിലെയും ശ്രീഹരിക്കോട്ടയും പരിധിയില്‍ വരുന്നു. കപ്പലിലെ ഉപഗ്രഹനിരീക്ഷണസംവിധാനം സുരക്ഷാഭീഷണിയായി തന്നെയാണ് വിലയിരുത്തുന്നത്.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!