KSDLIVENEWS

Real news for everyone

സ്വര്‍ണം വീട്ടില്‍ തന്നെ; ഫ്രിജിനു സമീപത്തു നിന്നു കിട്ടിയെന്ന് ഭർത്താവ് പൊലീസിനോട്

SHARE THIS ON

തിരുവനന്തപുരം∙ കേശവദാസപുരത്ത് ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിശേഷം മൃതദേഹം കിണറ്റിൽ തള്ളിയ മനോരമയുടെ സ്വർണാഭരണങ്ങൾ കണ്ടെത്തി. പ്രതി മോഷ്ടിച്ചെന്നു കരുതിയ സ്വര്‍ണമാണു വീട്ടില്‍നിന്നു കണ്ടെത്തിയത്. റഫ്രിജറേറ്ററിനു സമീപത്തുനിന്നു സ്വര്‍ണം കിട്ടിയെന്ന് ഭര്‍ത്താവ് ദിനരാജ് അറിയിച്ചതായി പൊലീസ് വ്യക്തമാക്കി.

കോളജ് വിദ്യാഭ്യാസ വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ മനോരമ (68) ഈ മാസം 7നാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവർ താമസിച്ചിരുന്ന വീടിനു തൊട്ടടുത്തു നിർമാണം നടക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശിയായ തൊഴിലാളി ആദം അലി (21)യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മനോരമ ധരിച്ചിരുന്ന 6 പവന്റെ സ്വർണമാല, കമ്മലുകൾ, വളകൾ എന്നിവ പ്രതി മോഷ്ടിച്ചെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ കസ്റ്റഡിയിലുള്ള ആദം അലിയെ പല തവണ ചോദ്യം ചെയ്തെങ്കിലും സ്വർണം എവിടെയെന്നുള്ള സൂചന ലഭിച്ചില്ല.

ഇതിനെ തുടർന്നു പൊലീസ് വീണ്ടും മനോരമയുടെ വീട്ടിൽ എത്തുകയും സ്വർണം വീട്ടിൽ തന്നെയുണ്ടോയെന്നു പരിശോധിച്ച് ഉറപ്പുവരുത്താൻ നിർദേശം നൽകുകയും ചെയ്തു. ഇതനുസരിച്ചുള്ള തിരച്ചലിലാണ് ഫ്രിജിനു പുറകിൽ, മരുന്നുകളും മറ്റും സൂക്ഷിക്കുന്ന കവറിനുള്ളിൽ സ്വർണം കണ്ടെത്തിയത്. എന്നാൽ മോഷണം തന്നെയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്. സ്വർണം കണ്ടെത്താൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് ശ്രമം ഉപേക്ഷിച്ചതെന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!