എല്ലാ വീട്ടിലും ദേശീയ പതാക; 30 കോടി പതാകകൾ വിറ്റു; 500 കോടിയുടെ വരുമാനം

ന്യൂഡൽഹി∙ 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘എല്ലാ വീട്ടിലും ദേശീയപതാക’ എന്ന ആഹ്വാനം ജനം ഏറ്റെടുത്തതോട് ഈ വർഷം വിറ്റഴിഞ്ഞത് 30 കോടിയിലധികം പതാക. ഇതുവഴി 500 കോടി രൂപയുടെ വരുമാനം ഉണ്ടായെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) അറിയിച്ചു.
കഴിഞ്ഞ 15 ദിവസത്തിനിടെ ദേശീയ പതാകയുമായി ബന്ധപ്പെട്ട് രാജ്യത്താകെ മൂവായിരത്തിലധികം പരിപാടികൾ വിവിധ വ്യവസായ പ്രമുഖരും മറ്റു മേഖലകളിലുള്ളവരും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സിഎഐടി ദേശീയ പ്രസിഡന്റ് ബി.സി.ഭാരതിയയും സെക്രട്ടറി ജനറൽ പ്രവീൺ ഘൻഡേൽവാലും അറിയിച്ചു. 20 ദിവസത്തിനിടെ ജനങ്ങളുടെ ആവശ്യാനുസരണം 30 കോടിയിലധികം ദേശീയ പതാക നിർമിക്കാൻ ഇന്ത്യയിലെ വ്യവസായികൾക്ക് കഴിഞ്ഞു എന്നത് അവരുടെ പ്രാപ്തിയും കഴിവും തെളിയിക്കുന്നതാണെന്നും സിഎഐടി പ്രതിനിധികൾ അറിയിച്ചു.

