സി.കെ.ശ്രീധരൻ പൊതുരംഗത്തും കോടതിയിലും ശോഭിച്ചു: മുഖ്യമന്ത്രി

തുറന്നുകാട്ടാം…: കാഞ്ഞങ്ങാട് പൗരാവലിയുടെ സ്നേഹാദരം ചടങ്ങിൽ അഭിഭാഷകനായ സി.കെ.ശ്രീധരന്റെ പുസ്തകം പ്രകാശനം ചെയ്യുവാനായി മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പൊതിഞ്ഞിരുന്ന പേപ്പർ അഴിച്ചുമാറ്റുന്നു. ചിത്രം: ജിബിൻ ചെമ്പോല∙ മനോരമ
കാഞ്ഞങ്ങാട് ∙ പൊതുരംഗത്തും കോടതിയിലും ഒരു പോലെ ശോഭിച്ച വ്യക്തിയാണ് സി.കെ.ശ്രീധരൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.കെ.ശ്രീധരന് കാഞ്ഞങ്ങാട് പൗരാവലി നൽകിയ സ്നേഹാദരവും പുസ്തക പ്രകാശനവും നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിയപ്പെടുന്ന രാഷ്ട്രീയക്കാരൻ എന്നതു പോലെ കോടതി മുറിയിലും അദ്ദേഹം ഏറെ ശോഭിച്ചു. ഇരുമേഖലയിലും ഒരു പോലെ കഴിവു തെളിയിക്കുന്നവർ അപൂർവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുകളെ സംബന്ധിച്ചുള്ള പരാമർശങ്ങൾ നിയമ വിദ്യാർഥികൾക്ക് പാഠമാകുമെന്നും അദ്ദേഹം പറഞ്ഞു. എം.കെ.മുനീർ എംഎൽഎ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തയാറായാൽ അദ്ദേഹത്തിന്റെ പുസ്തകവും പ്രസിദ്ധീകരിക്കാൻ തയാറാണെന്നു അദ്ദേഹം പറഞ്ഞു.
കേരള ഹൈക്കോടതി അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് പുസ്തകം ഏറ്റുവാങ്ങി. റിട്ട. ജസ്റ്റിസ് എൻ.കെ.ബാലകൃഷ്ണൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എം.രാജഗോപാലൻ എംഎൽഎ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, എം.വി.ബാലകൃഷ്ണൻ, പി.കെ.ഫൈസൽ, കെ.പി.സതീഷ് ചന്ദ്രൻ, ഗോകുൽദാസ് കാമത്ത്, ടി.വി.ബാലകൃഷ്ണൻ, എം.ഹമീദ്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കരീം ചന്തേര, മുഹമ്മദ് ഹാഷിം, ഡോ. സി.ബാലൻ, എൻ.രാജ്മോഹൻ, എം.നാരായണ ഭട്ട്, പി.പ്രവീൺ കുമാർ, താഹ മാടായി, സംഘാടക സമിതി ചെയർമാൻ വേണുഗോപാലൻ നമ്പ്യാർ, വി.വി.രമേശൻ, കൺവീനർ ബഷീർ ആറങ്ങാടി, പി.കെ.ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.

