KSDLIVENEWS

Real news for everyone

വാജ്പേയി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലം; അഫ്‌ഗാനിസ്ഥാന്‍ പ്രതിസന്ധിയില്‍ തുണയായത് താജിക്കിസ്ഥാനിലെ ഇന്ത്യന്‍ വിമാനത്താവളം

SHARE THIS ON

ന്യൂഡല്‍ഹി: അഫ്‌ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളം താലിബാന്‍ തീവ്രവാദികളുടെ പിടിയിലായപ്പോള്‍ അവിടെ നിന്നും ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശ പൗരന്മാരെ രക്ഷിക്കാന്‍ ഏറ്റവും അധികം സഹായിച്ചത് താജിക്കിസ്ഥാനിലെ ഇന്ത്യയുടെ സൈനികവിമാനത്താവളം.

ജിസ്സാര്‍ മിലിട്ടറി എയറോഡ്രാം എന്ന ഇന്ത്യന്‍ വിമാനത്താവളം താജിക്കിസ്ഥാന്റെ തലസ്ഥാനമായ ദുഷാന്‍ബെയുടെ സമീപത്തുള്ള അയ്നി എന്ന കൊച്ചു ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി ഇന്ത്യയും താജിക്കിസ്ഥാനും സംയുക്തമായാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.

എന്നാല്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ഈ വിമാനത്താവളത്തിന്റെ പ്രസക്തി പൊതുജനങ്ങള്‍ക്കു മനസിലായത്. കാബൂളിലെ വിമാനത്താവളത്തില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരുമായി പറന്നുയര്‍ന്ന വിമാനങ്ങള്‍ അയ്നി വിമാനത്താവളത്തിലാണ് ഇവരെ ഇറക്കിയത്. ഇവിടെ നിന്നും എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി ഇന്ത്യയില്‍ എത്തിക്കുവാന്‍ സാധിച്ചു. ഇത്തരത്തില്‍ കുറച്ചു സമയം കൊണ്ട് നിരവധി പേരെ അഫ്‌ഗാന്‍ മണ്ണില്‍ നിന്നും രക്ഷിക്കുവാന്‍ ഇന്ത്യക്ക് സാധിച്ചു.

2002ലാണ് അയ്നി വിമാനത്താവളത്തിന്റെ നടത്തിപ്പില്‍ ഇന്ത്യയും പങ്കാളികളാവുന്നത്. 740.95 കോടി രൂപയാണ് ഇന്ത്യ അയ്നി വിമാനത്താവളത്തിന്റെ നവീകരണത്തിനു വേണ്ടി ചിലവഴിച്ചത്. അന്നത്തെ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെയും പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടേയും ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് ഇന്നത്തെ അയ്നി വിമാനത്താവളം. ഇന്ന് അഫ്‌ഗാനിസ്ഥാന്‍ പ്രതിസന്ധിയില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നതും ഇതേ വിമാനത്താവളം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!