കൊലയ്ക്കുശേഷം നാടുവിടാനോ ആത്മഹത്യചെയ്യാനോ ശ്യാംജിത്ത് പദ്ധതിയിട്ടു: ആഞ്ചാംപാതിര സ്വാധീനിച്ചതായി മൊഴി

കണ്ണൂർ: പാനൂർ വള്ള്യായിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്ത് ആദ്യം പദ്ധതി തയ്യാറാക്കിയത് വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ കൊല്ലാൻ. കഴിഞ്ഞ മാസം 28-ന് വിഷ്ണുപ്രിയ സുഹൃത്തിന്റെ കൂടെ പാനൂരിൽനിന്ന് ബൈക്കിൽ പോകുന്നത് കണ്ട് കോഴിക്കോടുവരെ ശ്യാംജിത്ത് ബൈക്കിൽ പിന്തുടർന്നു. കോഴിക്കോട്ടുവെച്ച് ഇവർ മൂന്നുപേരും കണ്ടുമുട്ടുകയും സംസാരം വാക്കേറ്റത്തിൽ കലാശിക്കുകയും ചെയ്തു. വിഷ്ണുപ്രിയ ശ്യാംജിത്തിനെ തള്ളിപ്പറഞ്ഞുവെന്നും തുടർന്നാണ് കൊലപാതകപദ്ധതി തയ്യാറാക്കിയതെന്നും പ്രതി വെളിപ്പെടുത്തിയതായി പോലീസിനോട് പറഞ്ഞു.
വയനാട്ടിൽ വിനോദയാത്രയ്ക്ക് പോയപ്പോഴാണ് ഫോട്ടോഗ്രാഫറായ പൊന്നാനി സ്വദേശിയുമായി വിഷ്ണുപ്രിയ പരിചയത്തിലായത്. പിന്നീട് ‘ടിക് -ടോക്കി’ലൂടെ കൂടുതൽ അടുത്തു. വിഷ്ണുപ്രിയയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നറിഞ്ഞ് അദ്ദേഹം ശനിയാഴ്ച വള്ള്യായിൽ എത്തിയിരുന്നു. പാനൂരിൽ എത്തിയപ്പോൾ മാത്രമാണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ടതറിഞ്ഞത്. പിന്നീട് പോലീസിന് മൊഴികൊടുത്തു. കേസിലെ പ്രാധാന സാക്ഷിയാകും ഇദ്ദേഹം.

