ഗവർണർക്കെതിരേ നിയമപോരാട്ടത്തിനും പ്രക്ഷോഭത്തിനും ഒരുങ്ങി LDF; രണ്ടുതട്ടില്‍ UDF

തിരുവനന്തപുരം: സർവകലാശാലാ വൈസ് ചാൻസലർമാരെ കൂട്ടത്തോടെ രാജിവെപ്പിക്കാൻ ഗവർണർ ശ്രമിക്കുന്നത് നിയമപരമായ ബാധ്യത എന്നതിനെക്കാളുപരി രാജ്ഭവന്റെ രാഷ്ട്രീയ നീക്കമാണെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫ്. അതുകൊണ്ടുതന്നെ ഗവർണർക്കെതിരേ വലിയ സമരമുഖം തുറക്കാനുള്ള തീരുമാനത്തിലേക്കാണ് ഇടതുമുന്നണി നീങ്ങുന്നത്.
രണ്ടുതരത്തിലാണ് ഗവർണർക്കെതിരേയുള്ള പോരാട്ടം ഇടതുമുന്നണി ഉദ്ദേശിക്കുന്നത്. ഗവർണറുടെ നടപടിയെ നിയമപരമായി നേരിടുകയെന്നതാണ് ഒരു വഴി. 11 വി.സി.മാരും രാജിവെക്കേണ്ടതില്ലെന്നും പകരം ഹൈക്കോടതിയെ സമീപിക്കാനുമുള്ള തീരുമാനം നിയമപരിഹാരം തേടിയുള്ളതാണ്. ഗവർണറുടെ നടപടികൾ രാഷ്ട്രീയലാക്കോടെയുള്ളതാണെന്നും അത് ആർ.എസ്.എസ്. അജൻഡയാണെന്നുമുള്ള പ്രചാരണമാണ് രണ്ടാംവഴി.
ഒരാഴ്ചമുമ്പുതന്നെ എല്ലാ സർവകലാശാലകളിൽനിന്നും മുതിർന്ന പ്രൊഫസർമാരുടെ പേരുകൾ ഗവർണർ ശേഖരിച്ചിരുന്നു. കാര്യങ്ങൾ മുൻകൂട്ടിക്കണ്ട് രാജ്ഭവൻ നടത്തിയ ആയുധസംഭരണമായാണ് ഇതിനെ ഭരണകർത്താക്കൾ കാണുന്നത്.
സാങ്കേതിക സർവകലാശാലാ വി.സി. നിയമനത്തിൽ പാനലിനുപകരം ഒറ്റപ്പേരുമാത്രം ഉൾപ്പെട്ടതിനെതിരായ കേസിൽ വിധി എതിരാകുമെന്ന കണക്കുകൂട്ടൽ ഉണ്ടായിരുന്നു. മറ്റ് സർവകലാശാലകൾക്കും ഇത് ബാധകമാക്കുന്ന തരത്തിലേക്ക് ഗവർണർ കരുനീക്കുമെന്ന് സർക്കാർ കരുതിയില്ല. മറ്റ് സംസ്ഥാനങ്ങളിൽ സുപ്രീംകോടതിവിധി സർവകലാശാലകൾക്ക് ബാധകമാക്കിയോയെന്ന കാര്യവും സർക്കാർ അന്വേഷിക്കുന്നുണ്ട്.
11 സർവകലാശാലകളിലെയും വി.സി.മാർ ഒരുമിച്ച് പുറത്തായാൽ ഇവിടെയെല്ലാം മുതിർന്ന പ്രൊഫസർമാർക്ക് താത്കാലികമായി ചുമതല നൽകും. സമാന്തരമായി പുതിയ വി.സി.മാരെ തിരഞ്ഞെടുക്കുന്നതിന് വി.സി. നിർണയസമിതിക്ക് രൂപം നൽകേണ്ടിയും വരും. എന്നാൽ, ഈ രണ്ട് ക്രമീകരണത്തോടും ഭരണപക്ഷം യോജിക്കില്ല. താത്കാലിക ചുമതലയിൽ വരുന്നവരെ വി.സി.മാരായി പ്രവർത്തിക്കുന്നതിൽനിന്ന് വിലക്കാനായിരിക്കും ഇടതുപക്ഷം ശ്രമിക്കുക. ഫലത്തിൽ സർവകലാശാലകൾ വലിയ പോരാട്ടവേദികളായി മാറാം. അല്ലെങ്കിൽ നിലവിലുള്ള വി.സി.മാരെ പുറത്താക്കുന്നതി

