ജനപ്രതിനിധികള്‍ക്ക് 18 പവനും ഒരു കിലോ വെള്ളിയും ഒരുലക്ഷംരൂപയും സമ്മാനം; കർണാടക മന്ത്രി വിവാദത്തിൽ

ബെംഗളൂരു : തന്റെ മണ്ഡലമായ വിജയനഗരയിലെ മുനിസിപ്പാലിറ്റി, പഞ്ചായത്ത് അംഗങ്ങൾക്ക് ദീപാവലിക്ക് 18 പവൻ സ്വർണവും ഒരു കിലോ വെള്ളിയും ഒരുലക്ഷംരൂപയും അടങ്ങുന്ന സമ്മാനപ്പൊതികൾ നൽകി കർണാടക ടൂറിസം മന്ത്രി ആനന്ദ് സിങ്.
ബി.ജെ.പി. നേതാവായ ഇദ്ദേഹം ദീപാവലിനാളിൽ വീട്ടിൽ നടക്കുന്ന ലക്ഷ്മീപൂജയ്ക്കുള്ള ക്ഷണപത്രത്തിനൊപ്പമാണ് വിലകൂടിയ സമ്മാനങ്ങളും കൈമാറിയത്. ഇതിനൊപ്പം പട്ടുസാരിയും മുണ്ടും ഡ്രൈഫ്രൂട്ട്‌സുമുണ്ട്. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾക്കും സമ്മാനപ്പൊതികൾ നൽകിയെങ്കിലും സ്വർണവും ഒരുലക്ഷം രൂപയും ഉൾപ്പെടുത്തിയില്ല.
മാസങ്ങൾക്കുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ വിലയേറിയ സമ്മാനപ്പൊതികൾ നൽകിയത് വലിയ വിവാദത്തിനാണ് ഇടയാക്കിയിരിക്കുന്നത്. പണവും സമ്മാനങ്ങളുമുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുന്നതിന്റെ ആദ്യപടിയായാണ് ദീപാവലിക്ക് വിതരണംചെയ്ത സമ്മാനപ്പൊതികളെന്ന് പ്രതിപക്ഷപാർട്ടികൾ ആരോപിച്ചു. അതേസമയം, ചില ജനപ്രതിനിധികൾ സമ്മാനപ്പൊതികൾ വാങ്ങിയില്ലെന്നാണ് വിവരം. ആകെ എത്ര സമ്മാനപ്പൊതികൾ വിതരണം ചെയ്തെന്നകാര്യത്തിൽ വ്യക്തതയില്ല.

