KSDLIVENEWS

Real news for everyone

യോഗിക്കെതിരെ വിദ്വേഷ പ്രസംഗം: എസ്.പി നേതാവ് അസം ഖാന് മൂന്നുവര്‍ഷം തടവ്

SHARE THIS ON

ലഖ്‌നൗ: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ അസംഖാന് മൂന്ന് വര്‍ഷം തടവ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ 2019-ല്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളിലാണ് യുപിയിലെ രാംപുര്‍ കോടതി ശിക്ഷ വിധിച്ചത്. 25000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. അതുവരെ അദ്ദേഹത്തിന് ജാമ്യത്തില്‍ കഴിയാമെന്നും കോടതി വ്യക്തമാക്കി.


രാംപുര്‍ എംഎല്‍എയായ അസംഖാന് മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ച സാഹചര്യത്തില്‍ നിയമസഭാ അംഗത്വവും നഷ്ടപ്പെട്ടേക്കും. എന്നാല്‍ നിയമപരമായ എല്ലാ നടപടിക്രമങ്ങളും അവസാനിക്കുന്നത് വരെ അദ്ദേഹത്തിന് എംഎല്‍എ ആയി തുടരാം.

ഇതിനോടകം 85-ലധികം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് അസംഖാന്‍. വ്യാജരേഖകള്‍ ചമച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലായിരുന്നു അസംഖാന്‍. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യമാണ് പുറത്തിറങ്ങിയത്.


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അന്നത്തെ രാംപൂര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഞ്ജനേയ കുമാര്‍ സിങ്ങിനുമെതിരെ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് 2019 ഏപ്രിലിലാണ് അസംഖാനെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!