നിജ്ജാറിന്റെ കൊലപാതകം: ഇന്ത്യൻ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യണമെന്ന് കാനഡ; തള്ളി ഇന്ത്യ

ന്യൂഡൽഹി∙ഇന്ത്യയുടെ ഭീകരപ്പട്ടികയിലുള്ള ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ. ഇന്ത്യയുമായുള്ള അനൗദ്യോഗിക ചർച്ചകളിലാണ് കാനഡ ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ എന്തെങ്കിലും തരത്തിലുള്ള തെളിവ് കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നത്. എന്നാൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ സെൽഫോൺ തെളിവുകളും ഇലക്ട്രോണിക് തെളിവുകളുമുണ്ടെന്ന നിലപാടിലാണ് കാനഡ. അതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണമെന്നും ഇന്ത്യയിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും കാനഡ വാദിക്കുന്നത്. ഹർദീപ് സിങ് നിജ്ജാറിനെ കാനഡയിൽ കൊലപ്പെടുത്തിയത് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ആണെന്ന വാദം ഇന്ത്യൻ വിദഗ്ധർ തള്ളിയിരുന്നു. ചില പാശ്ചാത്യരാജ്യങ്ങൾ ഇന്ത്യാവിരുദ്ധ സംഘടനകൾക്കു താവളമാകുന്നതിനെക്കുറിച്ച് ഇന്ത്യ ഉയർത്തിയ ആശങ്കയിൽനിന്നു ശ്രദ്ധതിരിക്കാനാണ് ഐഎസ്ഐയുടെ വാദമുന്നയിക്കുന്നതെന്നാണു വിലയിരുത്തൽ.

